Tuesday 21 December 2010

കാവാലത്തു പടയണി കോലങ്ങള്‍ ഒരുങ്ങുന്നു; കാരണവരായി കാവാലവും

കലയുടെ പശിമയുള്ള കാവാലത്തിന്റെ മണ്ണ്‌ പടയണി കോലങ്ങളുടെ എഴുന്നള്ളിപ്പിനൊരുങ്ങുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം കാവാലത്ത്‌ പടയണിക്കു അരങ്ങൊരുക്കുന്നതു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ്‌. വിഖ്യാതമായ കടമ്മനിട്ട പടയണി കാവാലത്ത്‌ അവതരിപ്പിക്കാന്‍ എത്തുന്നതാകട്ടെ പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘവും.

ഡിസംബര്‍ 22ന്‌ രാത്രിയില്‍ കാവാലം മേജര്‍ പള്ളിയറക്കാവ്‌ ദേവീ ക്ഷേത്രമാണു പടയണിക്കു വേദിയാകുന്നത്‌. ക്ഷേത്ര നടയില്‍ രാത്രി ഒമ്പതിനു ചടങ്ങുകള്‍ ആരംഭിക്കും. കാവാലം നാരായണപ്പണിക്കരുടെ തറവാടായ ചാലയില്‍നിന്നു പടയണിക്കോലങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും.  പാള, കുരുത്തോല, ചൂട്ടുകറ്റ തുടങ്ങി പടയണിക്കാവശ്യമായ സാധനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. തന്റെ കുട്ടിക്കാലത്ത്‌ കാവാലത്ത്‌ പടയണി അരങ്ങേറിയിരുന്നതായി കാവാലം നാരായണപ്പണിക്കര്‍ സ്‌മരിക്കുന്നു.

പടയണി ആഘോഷമാക്കാന്‍ നാട്ടുകാരെല്ലാം ആവേശത്തോടെയുണ്ട്‌.  പടയണിയുടെ താളത്തിലേക്കു നടന്നടുക്കുകയാണു കാവാലം ദേശം. ചടങ്ങുകള്‍ക്കു കാരണവരായി കാവാലം നാരായണപ്പണിക്കരും നാട്ടുകാര്‍ക്കൊപ്പം ഒരുക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌.

Friday 10 December 2010

കാവാലത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ വെളിയനാട് ബ്ളോക്കു പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുരിക്കന്റെ നാടാണ്. മലയാളത്തിലെ പുകഴ്പെറ്റ പല കലാകാരന്മാരുടേയും ജന്മദേശം കൂടിയാണ് ഈ ഗ്രാമം. ദ്വീപിന് സമാനമായ സ്ഥലം അശ്രാന്ത പരിശ്രമത്തിലൂടെ ആയിരങ്ങള്‍ക്ക് അന്നം വിളയിക്കുന്ന ഭൂമിയാക്കി രൂപപ്പെടുത്തിയെടുത്ത ഈ ഗ്രാമം മനുഷ്യ വിഭവശേഷിയുടെ ഉത്തമ മാതൃകയാണ്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേര്‍ന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. 2 വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. വടക്കുഭാഗത്ത് കരിയൂര്‍ മംഗലം പ്രദേശവും, തെക്കുഭാഗത്ത് വണ്ടകപ്പള്ളി തോടും കിഴക്കുഭാഗത്ത് പുളിമൂട് ഉച്ചേത്തറ തോടും പടിഞ്ഞാറുഭാഗത്ത് ആറ്റുമുഖം തരിശുകായല്‍ എന്നിവയുമാണ് പഞ്ചായത്തിന്റെ അതിരുകള്‍ . കായല്‍ രാജാക്കന്മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍പ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍ക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. നാടന്‍ കലകളുടെ ഉപാസകനായി അറിയപ്പെടുന്ന ഈ നാടിന്റെ സ്വന്തം പുത്രനായ കാവാലം നാരായണപ്പണിക്കര്‍ നാടക രചനയിലും ഗാന രചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. കാവാലം ഗ്രാമം നിരവധി സാഹിത്യ നായകന്‍മാരുടേയും സാംസ്കാരിക നായകരുടേയും ജന്മഗൃഹമാണ്. വള്ളംകളി പ്രേമികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.


കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവിന്റെയും പ്രശസ്ത കലാകാരന്മാരുടേയും ജന്മദേശമാണ്. ചെമ്പകശ്ശേരി രാജഭരണത്തിന്റെ ചിരസ്മാരകങ്ങളായി നില്‍ക്കുന്ന ക്ഷേത്രങ്ങളും, പഴയ തറവാടുകളിലെ നെല്ലറകളും ഈ ദേശത്തിന്റെ സാസ്കാരിക പരിച്ഛേദങ്ങളാണ്. ദ്വീപിന് സമാനമായ സ്ഥലത്തിനെ അശ്രാന്ത പരിശ്രമത്തിലൂടെ ആയിരങ്ങള്‍ക്ക് അന്നം വിളയിക്കുന്ന ഭൂമി രൂപപ്പെടുത്തിയ ചരിത്രമാണ് കാവാലം എന്ന ഈ ഗ്രാമത്തിന്റേത്. മനുഷ്യ വിഭവശേഷിയുടെയും അധ്വാനത്തിന്റേയും ഉത്തമ മാതൃകയാണ് കാവാലം ഗ്രാമം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേര്‍ന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ഫലഭൂയിഷ്ഠമാക്കുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന ഈ ഗ്രാമത്തിന്റെ കഥ അദ്ധ്വാനത്തിന്റെ കഥ മാത്രമാണ്. കായല്‍ രാജാവെന്ന് പുകള്‍പെറ്റ മുരിക്കന്റേയും ആദ്യനാളില്‍ കായലുകള്‍ രൂപപ്പെടുത്തുന്നതിന് മുഖ്യ പങ്കുവഹിച്ച ചാലില്‍ ഇരയി രാമകൃഷ്ണ പണിക്കരുടേയും പേരുകളും പ്രവൃത്തികളും ആര്‍ക്കും മറക്കാന്‍ കഴിയില്ല. സാഹിത്യ നയതന്ത്ര രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ദാര്‍ കെ.എം.പണിക്കര്‍ ഈ ഗ്രാമത്തിന്റെ അഭിമാനമായിരുന്നു. കവിയും ആട്ടക്കഥാകാരനുമായ ഇട്ടിരാരിശ മേനോന്‍ , ഡോ. കെ.പി.പണിക്കര്‍ , ഡോ. കെ.അയ്യപ്പപ്പണിക്കര്‍ , കാവാലം നാരായണ പണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്, കാവാലം ബാലചന്ദ്രന്‍ , കാവാലം ജോസഫ്, കാവാലം ശ്രീകുമാര്‍ തുടങ്ങി ഒട്ടനവധി കലാകാരന്മാരുടേയും ജന്മദേശമാണിവിടം. രാജഭരണകാലത്ത് എട്ട് കുടുംബക്കാരാണ് ഈ ഗ്രാമത്തിന്റെ ഭരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. കായല്‍ രാജാക്കന്മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍പ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍ക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ജോര്‍ജ് ബ്രണ്ടന്‍ സായിപ്പിന്റെ നേതൃത്വത്തില്‍ മണ്ണെണ്ണ ഉപയോഗിച്ചുള്ള എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് മാറ്റത്തിന് തുടക്കമിട്ടത്. കാവാലം പഞ്ചായത്തിലെ 1370 ഏക്കര്‍ വരുന്ന രാമരാജപുരം കായലാണ് ആദ്യമായി ചാലയില്‍ ഇരവി രാമകൃഷ്ണ പണിക്കര്‍ മുന്‍കൈ എടുത്ത് രൂപപ്പെടുത്തിയത്. 196- ലെ ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ കൈവശം വയ്ക്കരുതെന്ന് നിയമം വരികയും ഭൂരഹിതരായ അനേകംപേര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി പതിച്ചു നല്‍കുകയുമുണ്ടായി. 32000 പറനിലം സ്വന്തമായി കൃഷി ചെയ്ത് 300 കുടുംബങ്ങള്‍ക്ക് നിത്യവും കൃഷിപ്പണി നല്കിയ ആളായിരുന്നു കായല്‍ രാജാവെന്നു പില്‍ക്കാലത്ത് അറിയപ്പെട്ട മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ്. കാവാലം ഗ്രാമത്തിന്റെ പ്രഥമ പഞ്ചായത്തു പ്രസിഡന്റു കൂടിയായിരുന്ന ഇദ്ദേഹം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ശാസ്ത്രജ്ഞന്മാര്‍ക്കു തന്ന ഇന്ന് അദ്ഭുതമുളവാക്കുന്നവയാണ്. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സഹായവുംകൂടി കൃഷിയിടം രൂപപ്പെടുത്താന്‍ ലഭിച്ചപ്പോള്‍ കേരളത്തിന്റെ നെല്ലറയെന്ന് പേരുകേട്ട കുട്ടനാടന്‍ നെല്‍പാടങ്ങളുടെ കൂട്ടത്തില്‍ റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നീ കായലുകളും കൂടി രൂപപ്പെട്ടു. ചാലയില്‍ കുടുംബത്തിലെ പ്രധാനികളില്‍ ഒരാളായ കേശവ പണിക്കരും കാവാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒരൊറ്റ ആട്ടക്കഥ എഴുതി പ്രസിദ്ധനായ വണ്ടകപ്പള്ളി ഇട്ടിരാരിശ്ശ മേനോനും ഈ ഗ്രാമവാസിയായിരുന്നു. സന്താന ഗോപാലം കഥകളി എഴുതി സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഇദ്ദേഹം. പ്രസിദ്ധകവി അയ്യപ്പ പണിക്കരും കാവാലവുമായുള്ള ബന്ധം അഭേദ്യമാണ്. ഓലിക്കല്‍ തറവാട് അംഗമായ അയ്യപ്പപ്പണിക്കര്‍ വിശ്വസാഹിത്യത്തില്‍ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായി മാറി. നാടന്‍കലകളുടെ ഉപാസകനായി അറിയപ്പെടുന്ന കാവാലം നാരായണപ്പണിക്കര്‍ നാടക രചനയിലും ഗാന രചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. വള്ളംകളി പ്രേമികളുടെ മനസ്സിലും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ കാവാലം ഗ്രാമത്തിന്റെ സാംസ്കാരികാടയാളമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തറവാടുകളും ഈ ഗ്രാമത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. കേരളത്തില്‍ ഏറ്റവും ഡിമാന്റുള്ള വീല്‍ ബീഫ് ഉല്പാദിപ്പിക്കുവാനുള്ള കാളക്കുട്ടികളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താവുന്ന ഒരു പ്രദേശമാണ് കാവാലം. 1939 വരെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമാണ് ഇവിടെ നെല്‍കൃഷി ചെയ്തിരുന്നത്. പഴയ നിലകൃഷി എന്നാണ് ഈ രീതിയെ വിളിച്ചിരുന്നത.് പത്തിരുപത് മാസം വെള്ളത്തിനടിയില്‍ തരിശായി കിടക്കുന്നതു മൂലം പ്രകൃതിതന്ന കിഴക്കന്‍ മലകളിലെ എക്കല്‍മണ്ണ് വെള്ളപ്പൊക്കത്തിലൂടെ ഈ കൃഷിസ്ഥലത്തെത്തിച്ചിരുന്നു. 1939-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബര്‍മ്മയില്‍ നിന്നും അരിയുടെ വരവ് നിശേഷം നിലച്ച് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടപ്പോഴാണ് വര്‍ഷംതോറും കൃഷി എന്ന രീതി ആരംഭിച്ചത്. ഞാറ്റുപാട്ടിന്റെയും തേക്കുപാട്ടിന്റെയും ചക്രം ചവിട്ടുപാട്ടിന്റെയും ഈണം മുഴങ്ങുന്ന കാവാലം നിരവധി സാഹിത്യ നായകന്മാരുടെയും സാംസ്കാരിക നായകന്മാരുടേയും ജന്മഗൃഹം കൂടിയാണ്. അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനുവേണ്ടി ഉള്ളില്‍ നിന്നു ഉതിര്‍ന്ന ഈ ശീലുകളില്‍ നിരവധി ഐതിഹ്യങ്ങളും ചരിത്ര സത്യങ്ങളും തെളിഞ്ഞു നില്‍ക്കുന്നു. ആദ്യകാലങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങളിലാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമമായതിനാല്‍ ഇവിടുത്തുകാര്‍ക്ക് യാത്ര എന്നും ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. 1990-നടുത്താണ് കുട്ടനാടിനെ കീറിമുറിച്ച് കടന്നുപോകുന്ന പള്ളിക്കൂട്ടുമ്മ-നീലംപേരൂര്‍ റോഡിന്റെ ഭാഗമായി രണ്ടര കിലോമീറ്ററോളം റോഡ് കാവാലം ഗ്രാമത്തില്‍ കൂടി കടന്നുപോകുന്നതിന് നടപടിയായത്.


കടപ്പാട് : കാവാലം ഗ്രാമ പഞ്ചായത്ത് 

എന്‍ എസ്സ് എസ്സ് ഹയര‍ സെക്ക​ണ്ടറി സ്കൂള്‍

കാവാലം എന്ന അതിമനോഹരമായ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എന്‍ എസ്സ് എസ്സ് ഹയര‍ സെക്ക​ണ്ടറി സ്കൂള്‍ . കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയിട്ടാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്  . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ആണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ഈ  സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ്  ശ്രീ . റ്റി കെ പരമേശ്വരന്‍ പിള്ള ,ശ്രീ. പരമേശ്വരന്‍കൈമള്‍ ,ശ്രീ. പി എന്‍ പരമേശ്വരന്‍നായര്‍ , ശ്രീമതി.സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍. കാവാലം നാരായണപ്പണിക്കര്‍, ഡോ. കെ അയ്യപ്പപണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.  ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന  ഈ പ്രദേശത്തിന് ഒരു സഹായമായി മാറാനും ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി സാധാരണ ജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം. പമ്പാ നദിയുടെ കൈവഴീ തീരത്തു തലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന്‍ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര്‍ പരമേശ്വരന്‍ പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 
ശ്രി .ടി.കെ പരമേശ്വരന്പിള്ള 
പരമേശ്വരന്കൈമള്‍ 
പി എന്പരമേശ്വരന്നായര്‍ 
സി .കെ കുഞ്ഞുകുട്ടിയമ്മ
,പി . പരമേശ്വരന്നായര്
പി .ഡി പ്രഭാകരകര്ത്ത
എം .പി രാമകൃഷ്ണപണിക്കര്
കെ എസ്സ് നാരായണപിള്ള
കെ പി യശോദാമ്മ
ഗംഗാധരന്നായര്
ജി കുസുമകുമാരി അമ്മ
ബി രാധാമണിയമ്മ
കെ എന്ശാരദാമ്മ
കെ പുരുഷോത്തമന്പിള്ള
പി വിജയലക്ഷ്മി
പി എസ്സ് രാജശേഖരന്പിള്ള
പി എന്വിലാസിനി
കെ പി ലക്ഷ്മി ദേവി
കെ എസ്സ് ഗോപിനാഥ്
എം റ്റി ഉമാദേവി
ഉഷാഗോപിനാഥ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കാവാലംനാരായണപ്പണിക്കര്
ഡോ. കെ അയ്യപ്പപണിക്കര്
കാവാലം വിശ്വനാഥക്കുറുപ്പ്
വെളിയനാട്ട് ഗോപാലകൃഷ്ണന്

Friday 20 August 2010

കാവാലം സൂര്യ - കര്‍മ പഥത്തില്‍ 15 സംവത്സരങ്ങള്‍



കുട്ടനാടിനും കാവാലം ഗ്രാമത്തിനും തിലകക്കുറിയായി കാവാലം സൂര്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 15 സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ കാവാലം ഗ്രാമമാകെ ഉത്സവലഹരിയില്‍ ആറാടുകയാണ്. 15 -)o വാര്‍ഷികവും ഓണഘോഷപ്പരിപാടികളും നിരവധി പുതുമയാര്‍ന്ന പരിപാടികളോടെ ഓഗസ്റ്റ്‌ 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. മേളവാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് കാഞ്ചി കാമകോടി തവില്‍ ഇളം ചക്രവര്‍ത്തി ആലപ്പുഴ ആര്‍. കരുണാമൂര്‍ത്തി  എന്നിവര്‍ക്ക് ഗംഭീര സ്വീകരണം നല്‍കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം അനൂപ്‌ ചന്ദ്രന്‍ മുഖ്യാതിഥിയാകും. കലാസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന വാര്‍ഷികാഘോഷങ്ങളില്‍ കാവാലം സൂര്യയുടെ 15-)o വാര്‍ഷിക സ്മാരക സംഗീത ആല്‍ബം  ആയ "സൂര്യോദയം" ഓഡിയോ സിഡി പ്രകാശനവും നടക്കും. ആദരണീയനായ ശ്രീ കാവാലം നാരായണപ്പണിക്കര്‍ രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് ശ്രീ. കാവാലം സജീവ്‌ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടയം ഫ്രണ്ട്സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെ കലാപരിപാടികള്‍ക്ക് തിരശീല വീഴുമ്പോള്‍ പുതിയൊരു വര്‍ഷത്തില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കാവാലം ഗ്രാമത്തിന്റെ യശസ്സുയര്ത്തുമെന്ന പ്രതിജ്ഞയോടെ  ഞങ്ങള്‍ പ്രവര്‍ത്തകരും വാര്‍ഷികാഘോഷങ്ങളോടു വിടപറയും.

ഓണോല്‍സവം -2010 നു സഹായഹസ്തവുമായി എത്തിയ പ്രിയങ്കരരായ മോഹനന്‍ നായര്‍  ആടിക്കോണിക്കല്‍ (ഗുജറാത്ത്), തോമസ്‌. പി. ജോയ് പുത്തന്‍ വീട് (കുവൈറ്റ്‌), മാര്‍ട്ടിന്‍ ജോസഫ്‌ പെരുമ്പുഴ (ഇറ്റലി) എന്നിവര്‍ക്ക് കാവാലം സൂര്യയുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.


ഓണോല്‍സവത്തിന്  സംഭാവനകള്‍ നല്‍കുവാനും, ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍, മറ്റു പ്രോത്സാഹന സമ്മാനങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍  ചെയ്യുവാനും ആഗ്രഹിക്കുന്ന നല്ലവരായ കലാ പ്രേമികള്‍  കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ കോ- ഓര്‍ഡിനേറ്ററുമായി താഴെപ്പറയുന്ന അഡ്രസില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ‌


ഇമെയില്‍ - sivakvlm@gmail.com , sivaprasad.kunjanpillai@gmail.com
മൊബൈല്‍ - +91-974-550-6331

Wednesday 11 August 2010

കരക്കാരുടെ കരുത്തില്‍ കാവാലത്തിന്റെ രണ്ടാംവരവ് ***

സ്വന്തം കരക്കാരുടെ കരുത്തില്‍ നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്ന ഏക ചുണ്ടന്‍ വള്ളമെന്ന ഖ്യാതിയുമായി കാവാലം പോരിനൊരുങ്ങുന്നു.

ചുണ്ടന്‍ വള്ളങ്ങള്‍ക്കിടയിലെ താരരാജാവാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയൊപ്പുള്ള ട്രോഫി ആദ്യം നേടിയ കാവാലം.

അനേകം സിനിമാഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും മലയാള സാഹിത്യനഭസില്‍ നക്ഷത്രമായി മാറിയ ഈ ചുണ്ടന്റെ പേരില്‍ 1967ല്‍ ഒരു സിനിമതന്നെ പുറത്തിറങ്ങി. 1954, 56, 58, 60, 62 വര്‍ഷങ്ങളില്‍ കാവാലം ബോട്ട്‌ക്ലബ്‌ തുഴഞ്ഞ്‌ നെഹ്‌റുട്രോഫി നേടിയ കാവാലം ചുണ്ടന്‍ ഏതാനും വര്‍ഷങ്ങളായി ജലോത്സവങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

കാവാലം പുത്തന്‍ചുണ്ടന്‍ എന്ന സ്വപ്‌ന സാക്ഷാത്‌കാരംകൂടി ഉന്നമിട്ടാണു കാവാലം ബോട്ട്‌ക്ലബ്‌ ഇക്കുറി നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്നത്‌. കാവാലം കരയ്‌ക്ക് അഭിമാനമായി പുതിയൊരു ചുണ്ടന്‍ എന്ന നാനാതുറകളിലുള്ളവരുടെ വാഗ്‌ദാനം ജലോത്സവ പ്രേമികളെയാകെ ആവേശത്തിന്റെ അമരത്തിലേറ്റുന്നു. മരണഗ്രൂപ്പെന്നു വള്ളംകളി വിദഗ്‌ധര്‍ വിലയിരുത്തുന്ന മൂന്നാം ഹീറ്റ്‌സിലാണു കാവാലം ചുണ്ടന്റെ ആദ്യ മത്സരം. മൂന്നാം ട്രാക്കില്‍ ഇറങ്ങുന്ന കാവാലത്തിന്റെ എതിരാളികള്‍ ഹാട്രിക്‌ വിജയം തേടിയെത്തുന്ന കൊല്ലം ജീസസിന്റെ കാരിച്ചാലും കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മാത്രമെത്തുന്ന കുമരകം ടൗണ്‍ ക്ലബിന്റെ ജവഹര്‍തായങ്കരിയും കരുത്തരായ എമിറേറ്റ്‌സ് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനുമാണ്‌.

അമ്പത്തിയൊന്നേകാല്‍ കോല്‍ നീളവും 56 അംഗുലം വീതിയുമുള്ള കാവാലം ചുണ്ടനില്‍ 87 തുഴക്കാരും ഒമ്പത്‌ നിലക്കാരം അഞ്ച്‌ പങ്കായക്കാരും അണിനിരക്കും. ജോയിച്ചന്‍ മട്ടാഞ്ചേരിയാണ്‌ ക്യാപ്‌റ്റന്‍. പി.കെ. രാജപ്പന്‍ ലീഡിംഗ്‌ ക്യാപ്‌റ്റനാണ്‌. എന്‍.കെ. പുരുഷോത്തമന്‍ (സെക്രട്ടറി), പ്രിന്‍സ്‌ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പുനഃസംഘടിപ്പിക്കപ്പെട്ട കാവാലം ബോട്ട്‌ക്ലബിന്റെ പ്രവര്‍ത്തനം.

***കടപ്പാട് - മംഗളം ദിനപ്പത്രം

കറുത്ത കുതിരകളാകാന്‍ ശ്രീഗണേഷിലേറി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍***

കാവാലം: പുന്നമടയിലെ ഓളപ്പരപ്പില്‍ അദ്‌ഭുത കുതിപ്പിനൊരുങ്ങുകയാണ്‌ ഇക്കുറി ശ്രീഗണേഷ്‌ ചുണ്ടന്‍. നെഹ്‌റുട്രോഫിയെന്ന ഏക ലക്ഷ്യവുമായി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍ പോരിനിറങ്ങുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്‌നമായി ശ്രീഗണേഷ്‌ മാറിക്കഴിഞ്ഞു.

ജലോത്സവവേദികളിലെ നാടിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ രൂപംകൊണ്ട കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്‌ക്ലബ്‌ ഇരുപത്തിയഞ്ചുനാള്‍ കഠിന പരിശീലനം നടത്തിയാണ്‌ അങ്കത്തിനിറങ്ങുന്നത്‌. പഴയ പായിപ്പാട്‌ ചുണ്ടനാണ്‌ 2002ല്‍ പുതുക്കിപ്പണിത്‌ ശ്രീഗണേഷായത്‌. 2006ല്‍ ഹീറ്റ്‌സ് മത്സരത്തില്‍ നാലു മിനിറ്റ്‌ 44.46 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് ശ്രീഗണേഷ്‌ കുറിച്ച റെക്കോഡ്‌ ഇതുവരെയും ഭേദിക്കാനായിട്ടില്ല. കുമരകം ബോട്ട്‌ക്ലബിന്റെ കരുത്തില്‍ കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായിരുന്ന ശ്രീഗണേഷ്‌ ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്‌.

രണ്ടാം ഹീറ്റ്‌സില്‍ 2007ലെ ചാമ്പ്യന്മാരായ കൊല്ലം ടൗണ്‍ ക്ലബിന്റെ ആനാരി, പുളിങ്കുന്ന്‌, വലിയദിവാന്‍ജി ചുണ്ടനുകളുമായാണ്‌ ശ്രീഗണേഷിന്റെ പ്രഥമ മത്സരം. 36 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുന്ന പുളിങ്കുന്ന്‌ വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയയാണ്‌ ക്യാപ്‌റ്റന്‍. കരുത്തുറ്റ ബോട്ട്‌ക്ലബ്‌ വേണമെന്ന ആഗ്രഹത്തോടെ കാവാലത്തെ ജലോത്സവ പ്രേമികള്‍ രണ്ടുവര്‍ഷമായി നടത്തിയ പരിശ്രമങ്ങള്‍ക്കു ശക്‌തമായ പിന്തുണ നല്‍കിയത്‌ മാത്യു കുഞ്ചെറിയയായിരുന്നു. കുന്നുമ്മയിലെ ക്യാമ്പിംഗ്‌ കേന്ദ്രത്തില്‍ മുഴുവന്‍ സമയവും തമ്പടിച്ചാണു ടീമിന്റെ പരിശീലനം. തുഴച്ചിലിനൊപ്പം വ്യായാമം, യോഗ, നീന്തല്‍ തുടങ്ങി പരിശീലനമുറകളേറെ. രാവിലെയും വൈകിട്ടുമായി രണ്ടുതവണ പ്രിയ ടീം കാവാലത്താറ്റില്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ കരകളില്‍ ആവേശം വാനോളമുയരുന്നു. 140ഓളം പേര്‍ക്കാണ്‌ പരിശീലനം നല്‍കി സുസജ്‌ജരാക്കിയിരിക്കുന്നതെന്ന്‌് ക്ലബ്‌ സെക്രട്ടറിയും ലീഡിംഗ്‌ ക്യാപ്‌റ്റനുമായ ഷാജി ചേരമന്‍ പറഞ്ഞു. ടീം ഇത്തവണ നെഹ്‌റുട്രോഫി നേടുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നു ക്ലബ്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.വി. രാമഭദ്രനും പറയുന്നു.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ചേര്‍ന്ന്‌ ഓരോ തുഴച്ചില്‍കാര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അമ്പത്തിരണ്ടേകാല്‍ കോല്‍ നീളവും 51 അംഗുലം വീതിയുമുള്ള ശ്രീഗണേഷില്‍ അഞ്ചു പങ്കായക്കാരും ഒമ്പതു നിലക്കാരും അടക്കം 99 പേര്‍ അണിനിരക്കും. കാരിച്ചാല്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ആര്‍.കെ. കുറുപ്പാണ്‌ വള്ളം ഉടമ. ഹരികുമാര്‍ ഒന്നാം പങ്കായക്കാരനും സാബു കൊച്ചുപുരയ്‌ക്കല്‍ ഒന്നാം തുഴക്കാരനുമാണ്‌

***കടപ്പാട് - മംഗളം ദിനപ്പത്രം

Wednesday 4 August 2010

ജലയുദ്ധത്തിന് ആരവമായി

  ലോകമെമ്പാടുമുള്ള ജലോല്സവപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ആ സുദിനം വരവായി. ഓളപ്പരപ്പിലെ ഒളിമ്പിക്സ്‌ 2010 ഓഗസ്റ്റ്‌ 14 -)o തീയതി പുന്നമടക്കായലില്‍ അരങ്ങേറുമ്പോള്‍ അത്യന്തം ആവേശകരമായ പോരാട്ടങ്ങള്‍ തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. കുട്ടനാടന്‍ കൈക്കരുത്തിനെ  വെല്ലു വിളിക്കാന്‍ കോട്ടയത്തെയും കൊല്ലത്തെയും ബോട്ട് ക്ലബ്ബുകള്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ തീ പാറുന്ന ഒരു കൂട്ടം പോരാട്ടങ്ങള്‍ക്ക് പുന്നമടക്കായല്‍ സാക്ഷ്യം വഹിക്കും. 58-) മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 60 കളി വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ഓടി തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന ചുണ്ടന് 50,000 രൂപയുമാണ് സമ്മാനമായി കിട്ടുക. ഇതോടൊപ്പം ഫൈനലില്‍ കടക്കുന്ന നാല് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 85,000 രൂപ വീതം ബോണസും ലഭിക്കും. ബഹുമാനപ്പെട്ട രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ മുഖ്യാതിഥിയായെത്തുന്ന ഈ വര്‍ഷത്തെ വള്ളംകളിയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഘര്‍ പങ്കെടുക്കും.


ജലരാജാവിനെ വാഴിക്കാനുള്ള അങ്കത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കരക്കാര്‍ ആവേശത്തിന്‍റെ അമരത്താണ് . കൈയും മെയ്യും മറന്ന് പരിശീലനത്തിരക്കിലാണ് പ്രമുഖ ബോട്ട് ക്ലബുകളെല്ലാം.ഓഗസ്ററ് 14 ന് ആലപ്പുഴയില്‍ നെഹ്റുട്രോഫി വള്ളംകളിക്ക് ആദ്യവിസില്‍ മുഴങ്ങുന്നതോടെ ആവേശം ക്ലൈമാക്സിലെത്തും.പണ്ടിട്റ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കയ്യോപ്പോട് കൂടിയ ആ വെള്ളിക്കപ്പു സ്വന്തമാക്കുന്നതിനു ഇത്തവണ പ്രമുഖ ബോട്ട്‌ക്ലബുകള്‍ ഒരുങ്ങുന്നത്‌ നീണ്ടകാലത്തെ പരിശീലനത്തോടെയാണ് . മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്‌ച പരിശീലന തുഴച്ചില്‍ നടത്തിയാണു മുന്‍നിര ക്ലബുകള്‍ ആലപ്പുഴ പുന്നമടക്കായലില്‍ എത്തിയിരുന്നതെങ്കില്‍ ഇക്കുറി ഒരുമാസത്തിലേറെ നീണ്ട തീവ്ര പരിശീലനമാണു ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കൊല്ലം ജീസസ്‌ ബോട്ട്‌ക്ലബ്‌ കാരിച്ചാല്‍ ചുണ്ടനില്‍ കുമളിയില്‍ തടാകത്തിലാണു പരിശീലനം തുടങ്ങിയിരിക്കുന്നത്‌. ലോകകപ്പ്‌ ഫുട്‌ബോളിനു ചില ടീമുകള്‍ അജ്‌ഞാതകേന്ദ്രങ്ങളില്‍ പരിശീലനം നടത്തിയതുപോലെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനുള്ള ഈ മുന്നൊരുക്കം ജലോത്സവപ്രേമികളില്‍ അദ്‌ഭുതത്തിനൊപ്പം ആവേശവും ഉണര്‍ത്തിയിട്ടുണ്ട്. നെഹ്‌റു ട്രോഫി ജലമേളയില്‍ ഇക്കുറി കാവാലം കരയ്ക്ക്‌ രണ്ടു ചുണ്ടന്‍ വള്ളങ്ങളാണുള്ളത് ... കാവാലം കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ്‌ ശ്രീ ഗണേഷ് ചുണ്ടനിലും സഹോദരക്ലബ്‌ കാവാലം ബോട്ട് ക്ലബ്‌ കാവാലം ചുണ്ടനിലും മത്സരത്തിനിറങ്ങും... 

ജലോല്സവപ്രേമികള്‍ക്കായി 2010 നെഹ്‌റു ട്രോഫിയിലെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരക്രമം താഴെക്കൊടുക്കുന്നു. പുന്നമടക്കായലില്‍ ഒരു പുതിയ ജലരജാവിന്റെ കിരീടധാരണത്തിനായി നമ്മുക്ക് ആവേശത്തോടെ കാത്തിരിക്കാം.






































 














Monday 2 August 2010

ഓണോല്സവം 2010

പ്രീയപ്പെട്ടവരെ കര്‍ക്കിടകം പെയ്തൊഴിഞ്ഞു ചിങ്ങവെയിലും ഓണനിലാവും പരക്കുന്നു. മലയാള നാടിനിതു വസന്തകാലം. എണ്ണമറ്റ സ്മരണകളുടെ ഇതിഹാസ ഭൂമിയില്‍ സത്യസന്ധവും  ഊര്‍ജസ്വലവുമായ പ്രവര്‍ത്തന മികവുമായി കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം ഈ ചെത്ര മാസത്തില്‍ ഒന്നര പതിറ്റാണ്ടിന്റെ ചരിത്രം കുറിക്കുകയാണ്.

കായല്‍ രാജാവ്‌ മുരിക്കന്‍ തീര്‍ത്ത  കണ്ണെത്താദൂരം പരന്ന കായല്‍ നിലങ്ങള്‍........പണിക്കര്‍ ത്രയം കലയുടെയും സാഹിത്യത്തിന്റെയും വിസ്മയം വിരിയിച്ച പൂക്കൈതയാറിന്‍ തീരം.........വെല്ലുവിളികളെ വള്ളപ്പാടുകള്‍ക്ക് തുഴഞ്ഞു തോല്‍പ്പിക്കുന്ന കുട്ടനാടന്‍ കൈക്കരുത്ത്.....മണ്ണില്‍ പൊന്നു വിളയിക്കുന്ന തൊഴിലാളി ഐക്യം......നാടിന്റെ പൈതൃകങ്ങള്‍ നെഞ്ചിലേറ്റി നന്മയുള്ളവര്‍ ചൊരിഞ്ഞ അകമഴിഞ്ഞ പിന്തുണയുമായി കാവാലം സൂര്യ   യാത്ര തുടരുന്നു..... ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തേടി, നന്മകള്‍ തേടിയാണീ പ്രയാണം....നാടിനെ ഗ്രസിക്കുന്ന വിപത്തുകള്‍ക്കെതിരെ നമ്മുക്ക് ഒരുമയുടെ മനുഷ്യമതില്‍ തീര്‍ക്കാം. ഒപ്പം ഓണോല്സവം ഹൃദയത്തിലേറ്റാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 

  
ഓണോല്സവം 2010 ലെ കാര്യപരിപാടികളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക  




















 












 























Saturday 26 June 2010

ആവേശത്തിമിര്‍പ്പില്‍ കാവാലം

ചമ്പക്കുളത്താറ്റില്‍ ഇന്ന് നടന്ന മൂലം വള്ളംകളിയില്‍ കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചമ്പക്കുളം പമ്പയാറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാരംഭിച്ച മൂലം വള്ളംകളിയില്‍ എട്ട് ചുണ്ടന്‍വള്ളങ്ങള്‍ ആണ് മാറ്റുരച്ചത്.


ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമികമത്സരങ്ങളില്‍ ഹീറ്റ്‌സ് ഒന്നില്‍ ശ്രീവിനായകന്‍, വടക്കേ ആറ്റുപുറം, ചമ്പക്കുളം എന്നീ വള്ളങ്ങളും ഹീറ്റ്‌സ് രണ്ടില്‍ കരുവാറ്റ, ശ്രീഗണേശന്‍, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളും ഹീറ്റ്‌സ് മൂന്നില്‍ കാരിച്ചാല്‍, ജവഹര്‍ തായങ്കരി എന്നീ വള്ളങ്ങളുമാണ് ഏറ്റുമുട്ടിയത്. കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച കരുവാറ്റ, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ടാണ് കലാശപ്പോരാട്ടത്തില്‍ സ്ഥാനം നേടിയത്. ജലോല്സവപ്രേമികളെ അത്യന്തം ആവേശത്തിലാക്കിയ ഫൈനല്‍ മത്സരത്തില്‍ കോട്ടയം കുമരകം ടൌണ്‍ ബോട്ട് ക്ലബ്‌ നയിച്ച ശ്രീവിനായകന്‍, കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്‌ നയിച്ച കാരിച്ചാല്‍, കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് എന്നീ വള്ളങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. പരിശീലനമാരംഭിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂലം വള്ളം കളിയില്‍ മികച്ചപ്രകടനം നടത്താനായത് കാവാലം ജനതയെ ആവേശത്തിലാക്കിയിട്ടുണ്ട്. പുളിങ്കുന്നു വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയ ക്യാപ്റ്റന്‍ ആയുള്ള കാവാലം ചുണ്ടന്‍ നെഹ്‌റു ട്രോഫി മത്സരത്തിനുള്ള പരിശീലനം വരും ദിവസങ്ങളില്‍ കാവാലത്താറ്റില്‍   പുനരാരംഭിക്കും....

Monday 21 June 2010

അണിഞ്ഞൊരുങ്ങി ശ്രീ ഗണേഷ് ചുണ്ടന്‍

കാവാലം നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാവാലം ബോട്ട് ക്ലബ്‌ നയിക്കുന്ന ശ്രീ ഗണേഷ് ചുണ്ടന്‍ കാവാലത്താറ്റില്‍ പരിശീലനമാരംഭിച്ചു. ചുണ്ടന്‍ വള്ളങ്ങളിലെ രാജാവായ കാവാലം ചുണ്ടന്‍ മത്സരരംഗത്ത് നിന്നും  പിന്‍വാങ്ങിയിട്ട്‌  കാലമേറെയെങ്കിലും അതിപ്രഗല്ഭാരായ തുഴക്കാരുടെ സാന്നിധ്യം കൊണ്ട്  കാവാലം നിവാസികള്‍ വള്ളംകളിയുടെ അഭിവാജ്യ ഘടകമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നെഹ്രുട്രോഫി നേടിയ എല്ലാ ബോട്ട് ക്ലബ്ബുകളിലും കാവാലം നിവാസികളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.  നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ കാവാലം ബോട്ട് ക്ലബ്ബിന്റെ കീഴില്‍ നാട്ടുകാരെല്ലാം ഒരേ മനസ്സോടെ അണിചേരുകയാണ്. ജൂണ്‍ അവസാനം ചമ്പക്കുളത്താറ്റില്‍ നടക്കുന്ന മൂലം വള്ളംകളിയില്‍ തങ്ങളുടെ കരുത്തു തെളിയിക്കുമെന്ന ദൃഡപ്രതിജ്ഞ്ഞയോടെ  കയ്യും മെയ്യും മറന്നുള്ള പരിശീലനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ഈറ്റില്ലമായ കുട്ടനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി കാവാലം ചുണ്ടന്‍ മാറുന്ന ആ സുദിനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.

കുരുന്നുകൂട്ടം 2010 - ചിത്രവിശേഷം

കുരുന്നുകൂട്ടം 2010 ലെ ചില ചിത്ര വിശേഷങ്ങള്‍