Showing posts with label Nehru Trophy. Show all posts
Showing posts with label Nehru Trophy. Show all posts

Wednesday, 11 August 2010

കരക്കാരുടെ കരുത്തില്‍ കാവാലത്തിന്റെ രണ്ടാംവരവ് ***

സ്വന്തം കരക്കാരുടെ കരുത്തില്‍ നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്ന ഏക ചുണ്ടന്‍ വള്ളമെന്ന ഖ്യാതിയുമായി കാവാലം പോരിനൊരുങ്ങുന്നു.

ചുണ്ടന്‍ വള്ളങ്ങള്‍ക്കിടയിലെ താരരാജാവാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയൊപ്പുള്ള ട്രോഫി ആദ്യം നേടിയ കാവാലം.

അനേകം സിനിമാഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും മലയാള സാഹിത്യനഭസില്‍ നക്ഷത്രമായി മാറിയ ഈ ചുണ്ടന്റെ പേരില്‍ 1967ല്‍ ഒരു സിനിമതന്നെ പുറത്തിറങ്ങി. 1954, 56, 58, 60, 62 വര്‍ഷങ്ങളില്‍ കാവാലം ബോട്ട്‌ക്ലബ്‌ തുഴഞ്ഞ്‌ നെഹ്‌റുട്രോഫി നേടിയ കാവാലം ചുണ്ടന്‍ ഏതാനും വര്‍ഷങ്ങളായി ജലോത്സവങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

കാവാലം പുത്തന്‍ചുണ്ടന്‍ എന്ന സ്വപ്‌ന സാക്ഷാത്‌കാരംകൂടി ഉന്നമിട്ടാണു കാവാലം ബോട്ട്‌ക്ലബ്‌ ഇക്കുറി നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്നത്‌. കാവാലം കരയ്‌ക്ക് അഭിമാനമായി പുതിയൊരു ചുണ്ടന്‍ എന്ന നാനാതുറകളിലുള്ളവരുടെ വാഗ്‌ദാനം ജലോത്സവ പ്രേമികളെയാകെ ആവേശത്തിന്റെ അമരത്തിലേറ്റുന്നു. മരണഗ്രൂപ്പെന്നു വള്ളംകളി വിദഗ്‌ധര്‍ വിലയിരുത്തുന്ന മൂന്നാം ഹീറ്റ്‌സിലാണു കാവാലം ചുണ്ടന്റെ ആദ്യ മത്സരം. മൂന്നാം ട്രാക്കില്‍ ഇറങ്ങുന്ന കാവാലത്തിന്റെ എതിരാളികള്‍ ഹാട്രിക്‌ വിജയം തേടിയെത്തുന്ന കൊല്ലം ജീസസിന്റെ കാരിച്ചാലും കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മാത്രമെത്തുന്ന കുമരകം ടൗണ്‍ ക്ലബിന്റെ ജവഹര്‍തായങ്കരിയും കരുത്തരായ എമിറേറ്റ്‌സ് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനുമാണ്‌.

അമ്പത്തിയൊന്നേകാല്‍ കോല്‍ നീളവും 56 അംഗുലം വീതിയുമുള്ള കാവാലം ചുണ്ടനില്‍ 87 തുഴക്കാരും ഒമ്പത്‌ നിലക്കാരം അഞ്ച്‌ പങ്കായക്കാരും അണിനിരക്കും. ജോയിച്ചന്‍ മട്ടാഞ്ചേരിയാണ്‌ ക്യാപ്‌റ്റന്‍. പി.കെ. രാജപ്പന്‍ ലീഡിംഗ്‌ ക്യാപ്‌റ്റനാണ്‌. എന്‍.കെ. പുരുഷോത്തമന്‍ (സെക്രട്ടറി), പ്രിന്‍സ്‌ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പുനഃസംഘടിപ്പിക്കപ്പെട്ട കാവാലം ബോട്ട്‌ക്ലബിന്റെ പ്രവര്‍ത്തനം.

***കടപ്പാട് - മംഗളം ദിനപ്പത്രം